യുഎഇ ഭരണാധികാരിയോടൊപ്പം നോമ്പ് തുറക്കാന്‍ ഭാഗ്യം ലഭിച്ച മലയാളികള്‍ expat groups ആഹ്ലാദത്തില്‍. തലസ്ഥാനത്തെ ഷെയ്ഖ് സായിദ് വലിയ പള്ളിയങ്കണത്തില്‍ ഇന്നലെ( ഞായര്‍) യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പം നോമ്പുതുറക്കാന്‍ അവസരം ലഭിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഫാസിലിനും കൂട്ടര്‍ക്കും ആ നിമിഷങ്ങളിലുണ്ടായ അനുഭൂതിയെക്കുറിച്ച് പറഞ്ഞാല്‍ മതിയാകുന്നില്ല. ഒരു കുട്ടിയുടെ കയ്യും പിടിച്ച് വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍, ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരോടൊപ്പം നോമ്പുതുറക്കാനെത്തിയതായിരുന്നു പ്രസിഡന്റ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
നേരെ വന്നിരുന്നത് നോമ്പുതുറക്കാനായി ഇരിപ്പിടമുറപ്പിച്ചിരുന്ന ഫാസില്‍, ബന്ധുക്കളായ അര്‍ഷാദ്, ഉസ്മാന്‍ എന്നിവരടക്കമുള്ള മലയാളികളുടെ അരികിലും. സുഖമാണോ എന്ന് എല്ലാവരോടും അറബികില്‍ ആരാഞ്ഞുകൊണ്ട് കടന്നുവന്ന അദ്ദേഹം സലാം പറഞ്ഞ് അഭിവാദനം ചെയ്യുകയുമുണ്ടായി. എല്ലാവരും എണീറ്റ് ബഹുമാനം പ്രകടിപ്പിച്ചപ്പോള്‍ എണീക്കേണ്ട ഇരുന്നോളൂ എന്ന് പറഞ്ഞ ശേഷം കുശലാന്വേഷണവും നടത്തി. നിങ്ങളൊക്കെ ഏത് രാജ്യക്കാരാണെന്നായിരുന്നു പ്രസിഡന്റിന്റെ തുടര്‍ന്നുള്ള ചോദ്യം. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോള്‍, എവിടെ എന്നായി. കേരളത്തിലെന്ന് പറഞ്ഞപ്പോള്‍ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മഗ് രിബ് ബാങ്ക് കൊടുക്കാറായപ്പോഴായിരുന്നു അദ്ദേഹം എത്തിയത്. ഈന്തപ്പഴവും വെള്ളവും കഴിച്ച ശേഷം പ്രാര്‍ഥിക്കാനായി പള്ളിയിലേക്ക് നീങ്ങി. കൂടെ മറ്റുള്ളവരും നടന്നു.
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലെ പ്രധാന കവാടത്തിലൂടെ പ്രസിഡന്റും കൂട്ടരും കടന്നുവരുമ്പോള്‍ ഫാസില്‍ മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പ്രസിഡന്റിന്റെ വരുന്നതും ഇരിക്കുന്നതും നന്നായി പകര്‍ത്താന്‍ സാധിച്ചു. തുടര്‍ന്ന് അത് ഖത്തറിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. അദ്ദേഹമാണ് അത് ഗ്രൂപ്പുകളിലൊക്കെ പങ്കുവച്ചത്. മറ്റൊരു കൂട്ടുകാരനെടുത്ത് സ്റ്റാറ്റസിലുമിട്ടപ്പോള്‍ എങ്ങും പ്രചരിക്കാന്‍ അധികം നേരം വേണ്ടിവന്നില്ല. വിഡിയോയുടെ ഒറിജിനല്‍ തേടി യുഎഇയുടെ ഔദ്യോഗിക വിളിയെത്തിയതാണ് അടുത്തഘട്ടം. തന്റെ കൈയിലുണ്ടായിരുന്ന രണ്ട് വിഡിയോ ക്ലിപ്പുകളും ഫാസില്‍ അയച്ചുകൊടുത്തത് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനായ ഫാസിലിന്റെ ഇഷ്ട ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. ഇതിന്റെ ഉടമയായ ഷെയ്ഖ് മന്‍സൂറിനെ നേരിട്ട് കാണാന്‍ സാധിച്ചത് ഇരട്ടിമധുരമായെന്ന് ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഫാസില്‍ 2 മാസം മുന്‍പ് മാത്രമാണ് ദുബായില്‍ നിന്ന് അബുദാബിയിലെത്തിയത്. നാല് വര്‍ഷത്തിനിടയ്ക്ക് ഇതുവരെ യുഎഇയിലെ ഒരു ഭരണാധികാരിയെയും നേരിട്ട് കാണാനുള്ള അവസരമുണ്ടായിട്ടില്ല. ഇന്നലെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ കമ്പനിയില്‍ നിന്ന് അവധിയെടുത്ത് അവരുടെ കൂടെ പള്ളിയിലെത്തുകയായിരുന്നു. അത് ഇത്തരത്തിലൊരു അനര്‍ഘനിമിഷത്തിന് സാക്ഷിയാകാനാണെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്ന് ഈ യുവാവ് പറയുന്നു.