യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഗവൺമെന്റ് അവതരിപ്പിച്ച സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധനവ് രേഖപ്പെടുത്തി. ലേബർ അക്കമഡേഷൻ സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു പുറത്തിറക്കവെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡം പാലിച്ചാണോ തൊഴിലാളി താമസ കേന്ദ്രം ഒരുക്കിയതെന്നു മിന്നൽ പരിശോധന നടത്തി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
തൊഴിലാളികളുടെ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലാളികൾക്ക് ജോലി ചെയ്യാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും മികച്ച ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുഎഇയെ ഉയർത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. അമ്പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾ ലേബർ അക്കമഡേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടത്. മുമ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശം.
തൊഴിലാളികളുടെ താമസ സ്ഥലത്ത് കമ്പനിയുടെ പേര് അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ പ്രദർശിപ്പിക്കണം. കൂടാതെ വെള്ളം, വെളിച്ചം, വൈദ്യുതി, ശീതീകരണ സംവിധാനം, തുണി അലക്കുന്നതിനും പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ക്യാംപിൽ ഒരുക്കണം. താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റർ സ്ഥലം വേണം. കൂടാതെ സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകിയിരിക്കണം. കുടിവെള്ളത്തിന് ഫിൽറ്റർ ചെയ്ത കൂളർ വേണം. 8 പേർക്ക് ഒരു ശുചിമുറി എന്ന നിലയിൽ സൗകര്യമൊരുക്കണം. മെഡിക്കൽ സർവീസ്, പ്രാർഥനാ മുറികളും ഉണ്ടാകണം. അഗ്നിശമന, പ്രതിരോധ സംവിധാനം ഒരുക്കണം. തീപിടിക്കാത്ത ഉൽപന്നങ്ങളാണ് ക്യാംപ് നിർമാണത്തിന് ഉപയോഗിക്കേണ്ടത്. തുടങ്ങിയ കാര്യങ്ങളാണ് കമ്പനികൾ തൊഴിലാളികളുടെ താമസസ്ഥലത്ത് ചെയ്യേണ്ടത്. ഈ സൗകര്യങ്ങൾ ഇല്ലാത്ത ക്യാംപുകൾക്ക് രജിസ്ട്രേഷൻ നടത്താനാകില്ല. അതിനുപുറമേ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.